
വായനക്കാരനെ കൂടി പ്രണയത്തിന്റെ മാസ്മരികതയില്‍ വലയിപ്പിച്ച് ഒടുവില്‍ ദുരന്തത്തിന്റെ കയത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു ബഷീറിയന്‍ കഥനം .
ശശിനാസ് അഥവാ അചുംബിത പുഷ്പത്തിന്റെ കഥാസാരത്തിലേക്ക് !!! =============================================================
അതികഠിനമായ ഏകാന്തതയില്‍ മനസ്സ് വിങ്ങിനിറഞ്ഞുകൊണ്ടിരിക്കുന്ന എന്‍റെ 22-മത്തെ വയസ്സ്! ജനബഹുലമായ ടൗണിനു വെളിയില്‍ ചെറിയ ഒരു വീട്ടിലായിരുന്നു ഞാന്‍ താമസിച്ചുകൊണ്ടിരുന്നത്.എന്റെ മുറിക്കുതൊട്ട് പടിഞ്ഞാറ് വശത്തേക്കുള്ള വാതില്‍ തുറക്കുന്നത് നിശബ്ദമായ ഒരു മതില്ക്കെട്ടിനുള്ളിലേക്കാണ്. അതില്‍ ജനലുകളെല്ലാം അടഞ്ഞ് ഗംഭീരമൗനത്തില്‍ മുഴുകി നില്‍ക്കുന്ന ഒരു രണ്ടുനിലമാളിക. എന്റെ ദു:ഖത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിച്ചിരുന്നതിനാല്‍ പടിഞ്ഞാറെ കിളിവാതില്‍ സദാഅടഞ്ഞുകിടന്നു. വേനല്‍കാലത്തെ ഒരു ഉച്ചസമയം. പെട്ടെന്നൊരു ശബ്ദം.ദുഖത്തിന്റെ നേരിയ മണിയൊലിപോലുള്ള ചിരി.ഞാന്‍ കിളിവാതില്‍ തള്ളിതുറന്നു. എന്തൊരദ്ഭുതം ! ആ വലിയ കെട്ടിടം ആശ്വാസത്തോടെ പുഞ്ചിരിതൂകുകയാണ്. ജനലുകളെല്ലാം തുറന്നു മലര്‍ന്നു കിടക്കുന്നു. നടുക്കുള്ള ജനലില്‍ വെള്ള കര്‍ട്ടനുമുകളില്‍ വീതിയില്‍ മഞ്ഞക്കരയുള്ള കറുത്തസാരിയും വെള്ള ബ്ലൗസും ധരിച്ച ഒരു അപ്സരസ്സ്. ! ഒച്ചയനക്കി ഞാനൊന്നു ചുമച്ചു. നിമിഷനേരത്തേക്ക് ആ നോട്ടം എന്നില്‍ പതിഞ്ഞു.എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിന്നുപോയി. പെട്ടെന്ന് ആ മുഖം മറഞ്ഞു. അതിദീര്‍ഘമായ ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കണം.അവള്‍ വന്നു. എന്നെ കണ്ടു.എന്നിട്ടും എനിക്ക് മാറുവാന്‍ കഴിഞ്ഞില്ല. നാലു മണി കഴിഞ്ഞിരിക്കണം.നിഴല്‍പോലെ ജനലിലൂടെ ഞാന്‍ കണ്ടു.പടി കടന്നു റിക്ഷാവണ്ടിയില്‍ കയറി അവള്‍ പാഞ്ഞുപോകുന്നു.എന്റെ ഹൃദയത്തില്‍ ശൂന്യത. പുളിമരത്തിന്റെ കൊന്പിലിരുന്ന് രണ്ടിണപ്രാവുകള്‍ തമ്മില്‍ എന്തോ പിറുപിറുക്കുന്നു. ഞാനൊരു കല്ലെടുത്ത് ഒരു ഏറ് കൊടുത്തു. എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടക്കുകയാണ്. നടന്ന് നടന്ന് ഞാന്‍ കടല്‍ക്കരയിലെത്തി. നീലനിരാളവിരി പോലെ കടല്‍ പരന്നുകിടക്കുന്നു. എന്റെ കണ്ണുകള്‍ വെറുതെ അങ്ങനെ പരക്കം പാഞ്ഞുകൊണ്ടിരിക്കുന്പോള്‍ അങ്ങുദൂരത്തായി വെളുവെളെയുള്ള പഞ്ചാരമണലില്‍ തനിച്ചിരിക്കുന്ന ഒരു സ്ത്രീരൂപം!വീതിയില് മഞ്ഞക്കരയുള്ള കറുത്തസാരി. കണ്ണിമയ്ക്കാതെ ഞാന്‍ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവസാനം അവള്‍ എന്നെ കണ്ടു. ശാന്തതയോടെയുള്ള ആ ഒരൊറ്റ നോട്ടംമാത്രം.ശോകനിശ്വാസത്തോടെ സൂര്യന്‍ ആഴിയില്‍ മുങ്ങി. അടിയുറയ്ക്കാത്ത പൊടിമണ്ണില്‍കൂടി അവള്‍ നടന്നുപോകയാണ്. എന്തൊരു പ്രൗഢമായ നടപ്പ്. പാതിരാത്രി കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല. കണ്ണടച്ചാല്‍ കറുത്ത സാരിയില്‍ പൊതിഞ്ഞ ആ കനകവിഗ്രഹം.! ലക്കില്ലാത്ത ദിനരാത്രങ്ങള്‍ അങ്ങനെ പാഞ്ഞുപോയി. ഞാനുള്ളപ്പോള്‍ അവള്‍ ജനലിന്നടുത്ത് വരികയില്ല. അവള്‍ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഞാനെന്‍റെ ജനലിന്നടുത്തുനിന്ന് മാറുകയില്ല. ഒന്നു സംസാരിക്കാനെന്താണ് വഴി. സുഖവാസത്തിനോ ദേശസഞ്ചാരത്തിനോ മറ്റോ വന്നതാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു.അവര്‍ തനിച്ചാണോ താമസം ? "ഏയ് ..കടുവ പോലൊരു സ്ത്രീയുമുണ്ട് കൂടെ" .നിരാശയോടെ ഞാന്‍ മടങ്ങി. ഇരുപതു ദിവസമായി എന്നിട്ടും കനിയുന്ന ഒരു ലക്ഷണം കാണുന്നില്ല.അവളുടെ മുഖം കണ്ട ഉടനെ ഞാന്‍ ജനല്‍ "പഠേ”ന്ന് വലിച്ചടച്ചു. എങ്കിലും അധികനേരം അങ്ങനെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കിളിവാതില്‍ അല്പം.. അല്പം മാത്രം ഞാന്‍ തുറന്നു. കുറെ കഴിഞ്ഞ് അവള്‍ വന്നു. അടഞ്ഞിരിക്കുന്ന കിളിവാതിലിലേക്ക് അവള്‍ നോക്കുകയാണ്. എന്റെ കരള്‍ "കടാ കടാ" ഇടിച്ചു. ഞാന്‍ ക്ഷണം കിളിവാതില്‍ തുറന്നുമലര്‍ത്തി. അവള്‍ ഞെട്ടി.ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു. അവള്‍ മാറുന്നില്ല. പരിഭ്രമം കലര്‍ന്ന ഒരു മന്ദഹാസത്തോടെ അവള്‍ മറഞ്ഞു. ഞാന്‍ കണ്ണാടി നോക്കി. വിസ്തരിച്ചൊന്നു കുളിച്ചു. ഒരു സിഗരറ്റും പുകച്ച് അവളുടെ പടിവാതില്‍ കടന്ന് ധൈര്യപൂര്‍വ്വം ഞാന്‍ വാതിലില്‍ മുട്ടി.വാതില്‍ തുറന്നു.ഞാന്‍ ഞെട്ടിപ്പോയി.!! കടുവയെ പോലുള്ള ആ സത്വം !! "എന്താ വേണ്ടേ”? അവള്‍ ഗര്‍ജിച്ചു. ഞാന്‍ പറഞ്ഞു "അവരെ കാണണം "അവള്‍ തിരിച്ചുവന്നിട്ടു ഗര്‍ജിച്ചു. "അതിലെ ചെല്ല്”. ഞാന്‍ മുകളിലേക്ക് കയറിചെന്നു. ഹൃദയം എന്റെ വായില്‍ വന്നു. തൊണ്ടയില്‍ എന്തോ ഒരു പിടുത്തം . അവളുടെ കണ്ണുകളില്‍ പുഞ്ചിരി കളിയാടി. "ഇരിക്കൂ.. " ഹാ..എന്തൊരു ശബ്ദം.!ദിവ്യസംഗീതം പോലെ.ഒരു കണക്കില്‍ ഞാന്‍ പറഞ്ഞു."എനിക്കു ദാഹിക്കുന്നു”. വെള്ളം ഞാന്‍ "കുടുകുടാ" കുടിച്ചു. പക്ഷേ എനിക്കൊന്നും പറയാനില്ല. എനിക്ക് കണ്ടുകൊണ്ടിരുന്നാല്‍ മതി.എന്തൊരു സുഗന്ധമാണാ സാന്നിധ്യത്തില്‍ . "വന്ന കാര്യം.. ? "ഞാന്‍ ഞെട്ടിവിറച്ചുപോയി. "വെറുതെ...”. ഉള്‍പ്പിടുത്തത്തോടെ ഞാന്‍ പറഞ്ഞു. . "ബീച്ചില്‍ നിങ്ങളെ കാണാറുണ്ടല്ലോ?” "ഉവ്വ് . കാറ്റുകൊള്ളാനല്ല”. "പിന്നെ ?” ഞാന്‍ ഉത്തരം പറഞ്ഞില്ല. "നിങ്ങളെപ്പറ്റി അറിയാനെനിക്ക് ..” എന്നെപ്പറ്റി എന്താ ? രാജ്യം കാണാന്‍ വന്നതാ”. "പേര് ? " ആ പവിഴാധരങ്ങള്‍ മന്ദഹാസത്തോടെ വിടര്‍ന്നു. അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയര്‍ന്ന് ഒന്നുലഞ്ഞു.അങ്ങു വളരെ അഗാധതയില്‍ നിന്നെന്നോണം അവള്‍ മന്ത്രിച്ചു. ശശി..നാസ്.....!! "ചന്ദ്രികച്ചാര്‍ എന്നാണോ അര്‍ത്ഥം ?” "ഇതൊരു പേര്‍ഷ്യന്‍ വാക്കാണ്. പുതിയ റോസാപുഷ്പം എന്നാണര്‍ത്ഥം" . അവള്‍ പറഞ്ഞു. "അനാഘൃത പുഷ്പം !!" ഞാനത് ഉരുവിട്ടുകൊണ്ടിരുന്നു. എന്റെ ധൈര്യമെല്ലാം തിരിച്ചുവന്നു. ഞങ്ങള്‍ പലതിനെയും പറ്റി സംസാരിച്ചിരുന്നു. കടുവാസത്വം വാതില്‍ക്കല്‍ വന്നുനിന്നു.ഞാന്‍ പോകാനായി എഴുന്നേറ്റ് യാത്ര ചോദിച്ചു. "വന്ന കാര്യം പറഞ്ഞില്ലല്ലോ" . എനിക്കു സങ്കടം തോന്നി. കരയുന്നമാതിരി ഞാന്‍ പറഞ്ഞു . "വെറുതെ . ..” അവള്‍ പുഞ്ചിരി തൂകി. ദിവസവും ഞാന്‍ അവിടെപോകും. സംസാരിക്കും.ദിവസങ്ങള്‍ പാഞ്ഞുപോയി.ഒരു ദിവസം കാലത്ത് പാര്‍ക്കിന്റെ അരികിലൂടെ നടന്നുപോകുന്പോള്‍ പുതുതായി വിടര്‍ന്ന പനിനീര്‍ പുഷ്പത്തിന്‍റെ സൗരഭ്യം എന്നെ ആകര്‍ഷിച്ചു. ആരും കാണാതെ ഞാന്‍ കന്പിവേലിചാടികയറി കുറെ റോസാപുഷ്പങ്ങള്‍ പറിച്ച് വെളിയിലിറങ്ങി. കന്പിയിലുടക്കി തൊലിയില്‍ ചെറിയ പോറലുണ്ടായി. ഒരു പച്ചിലകുന്പിളില്‍ പുഷ്പങ്ങള്‍ നിരത്തി ഞാനത് കൊണ്ടുചെന്നു. "എന്താ കുന്പിളില് ?" "ശശി..നാസ്.... " ഞാന്‍ കുന്പിള്‍ തുറന്നുകാണിച്ചു. അവളതുവാങ്ങി മുഖത്ത് അര്‍പ്പിച്ചുകൊണ്ട് ചുംബിച്ചു. അവള്‍ മുഖം ഉയര്‍ത്തി. കണ്ണുകള്‍ നനഞ്ഞിരിക്കുന്നു. ഒരു പുഷ്പം എനിക്കുവെച്ചു നീട്ടി.എന്റെ ഹൃദയം കൈവഴി ഇറങ്ങി അത് വാങ്ങി. അവളുടെ നോട്ടം എന്റെ കൈയ്യില്‍ പതിഞ്ഞു. "ഷര്‍ട്ട് കീറിയിരിക്കുന്നല്ലോ ..കൈയ്യില്‍ ചോരയും ?” തീരെ സാരമില്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു. "പൂ പറിക്കാന്‍ കയറിയപ്പോള്‍ കന്പിവേലിയില്‍ കൊണ്ടുകീറിയതാണ്”. അവള്‍ ഒായന്‍മെന്റ് കൊണ്ടുവന്ന് എന്റെ കൈയ്യില്‍ തടവി. എന്റെ ദേഹമാകെ മുറിയാഞ്ഞതില്‍ എനിക്ക് ഖേദം തോന്നി. ഹൃദയം തുറന്ന് ശശിനാസിനെ കാണിക്കുവാന്‍ ഞാന്‍ പലപ്പോഴും മുതിര്‍ന്നു. അപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് അവള്‍ വിഷയം മാറ്റികളയും. ചന്ദ്രികയുള്ള നിശബ്ദമായ ഒരു രാത്രി. വിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ മുറ്റത്തുനില്ക്കയാണ്. മാളികപ്പുറത്ത് ചന്ദ്രികയില്‍ ഒരു സ്ത്രീരൂപം.! അഴിഞ്ഞുലഞ്ഞു വിതറിയ മുടി. നേരിയ വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ ശരീരം !ശശിനാസ്!ആകെ എരിയുന്നു ഞാന്‍ വെന്പലോടെ മതില്‍ ചാടികടന്നു. കരിയിലകളില്‍ കൂടി "കിരുകിരാ" ഞാന്‍ നടന്നുചെന്നു. "എന്താ ?” എന്റെ ഹൃദയം കരകവിഞ്ഞൊഴുകി. "ശശി.. നാസ്.... ദയവുചെയ്ത് പറയൂ.. എന്നെ.. സ്നേഹിക്കുന്നുണ്ടെന്ന് ..പറയൂ... " ചുടുബാഷ്പത്താല്‍ ആ കാലുകള്‍ ഞാന്‍ നനച്ചു. അവളൊന്നു ഏങ്ങി കരഞ്ഞു. കിതപ്പോടെ ശശിനാസ് മന്ത്രിച്ചു. "ഞാന്‍ ആരാണെന്നും എങ്ങനെയുള്ള സ്ത്രീയാണെന്നും നിങ്ങള്‍ അറിയുന്നില്ല.” "എനിക്കറിയേണ്ട.എനിക്കു സ്നേഹിച്ചാല്‍ മതി.” ജലാര്‍ദ്രമായ എന്റെ കണ്ണുകള്‍ ഉയര്‍ന്നു. അല്പം പതറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു. "പോയി ഉറങ്ങൂ.. നാളെ ഞാന്‍ എല്ലാം പറയാം.." അവള്‍ ഒരു കൊച്ചുകുട്ടിയെയെന്ന പോലെ എന്റെ കണ്ണീര്‍ തുടച്ചു. മനസ്സില്ലാമനസ്സോടെ എങ്കിലും സന്തോഷത്തോടെ ഞാന്‍ നടന്നു. നാളെ നാളെ ഇങ്ങനെ മന്ത്രിച്ചുകൊണ്ട് മനശാന്തിയോടെ ഞാന്‍ ഉറങ്ങി.നക്ഷത്രാലങ്കൃതമായ നീലവാനിനും അപ്പുറത്ത് സൗരഭ്യം തൂകുന്ന ആരാമത്തില്‍ ഞാന്‍ അങ്ങനെ നടക്കുകയാണ്. നേര്‍മ്മയുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരിരത്നവുമുണ്ട് എന്റെ കൂെട .മന്ദഹാസത്തോടെ ഞാന്‍ കണ്ണ് തുറന്നു. പകല്‍ പതിനൊന്നു മണിയായിരിക്കുന്നു. ! ഇന്നാണല്ലോ ആ നാളെ .ദ്രുതഗതിയില്‍ നടന്ന് ചെന്ന ഞാന്‍ അടഞ്ഞുകിടന്ന വാതിലില്‍ മുട്ടിവിളിച്ചു."ശശിനാസ് ശശി...നാസ്.. "ഒരനക്കവുമില്ല. ഗംഭീരമൗനത്തോടെ ആ കെട്ടിടം അങ്ങനെ ഉയര്ന്നുനില്ക്കയാണ്. ഞാന്‍ വീട്ടുടമസ്ഥനെ ചെന്നുകണ്ടു. അവര്‍ വെളുപ്പിനേ പോയത്രേ ! എങ്ങോട്ടെന്ന് നിശ്ചയമില്ല. എന്റെ ലോകം ഇരുളാണ്ടുപോയി. വിളറിയ പകലുകളും ഏകാന്തഭീകരങ്ങളായ രാത്രികളും. .ഒരാശ്വാസമുണ്ട്.ശശിനാസ് ചുംബിച്ച ആ പുഷ്പം!!. മുപ്പത്തിയൊന്നാമത്തെ ദിവസം. ആരോ എന്നെവിളിച്ചു. ഞാന്‍ തല പൊന്തിച്ചുനോക്കി. പോസ്റ്റ് ശിപായി.!ഒരു കത്ത് തന്നിട്ട് അയാള്‍ തിരിച്ചുപോയി . വെള്ളക്കടലാസ് വലിച്ചെടുത്ത് നിവര്‍ത്തി അടിയില്‍ നോക്കി. "നിങ്ങളുടെ ശശിനാസ് !!!" പരിഭ്രമത്തോടെ ഞാന്‍ കത്ത് വായിച്ചു.

പുതുതായി വിടര്‍ന്നപൂവ് കാണുന്പോള്‍ എന്നെ ഒാര്‍ക്കുക.!