ശ്രീപദ്മനാഭദാസ ബാലരാമവര്‍മ്മ രാജാവ് ആകെ അസ്വസ്ഥനായിരുന്നു. രാജവാഴ്ചയുടെ അവസാനത്തെ നാഴികകള്‍ . ത്രേതായുഗത്തിലായിരുന്നു രാജവംശത്തിന്‍റെ തുടക്കം . അന്ത്യം ഈ വരണ്ട സായാഹ്നത്തില്‍ .അഞ്ചുമണിക്ക് വി. പി മേനോനും സംഘവും വരും.
സാധാരണയായി ഉച്ചഭ്കഷണം കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ മുറിക്കുള്ളിലേക്കാണ് പോകാറ്.തെക്കേ ഭാഗത്തെ ചെറിയ ലൈബ്രറിയുടെ വാതിലിന്നടുത്തെത്തുന്പോള്‍ സ്വാമി പ്രത്യക്ഷപ്പെടും.തലതാഴ്ത്തി വന്ദിച്ചുകൊണ്ട് ഒാര്‍മ്മപ്പെടുത്തും സായാഹ്നത്തിലെ പരിപാടികള്‍,സന്ദര്‍ശകര്‍..ഇന്നും പതിവുപോലെ തന്നെ സ്വാമി. എല്ലാം മേശപ്പുറത്തു വെച്ചിട്ടുണ്ടല്ലോ ? സ്വാമി ചുണ്ടനക്കി. “ഉവ്വ്".
കോറിഡോറിന്‍റെ പടിഞ്ഞാറെ അരികിലെ ലിഫ്റ്റിന്‍റെ കന്പിവാതില്‍ വലിച്ചുതുറന്ന് കുന്പിട്ടു നില്‍ക്കുന്നു നാരായണന്‍ . ആ ലിഫ്റ്റിന് ആ വൃദ്ധന്‍റെ കുരയുടെ ശബ്ദമാണ് . മലയാളക്കരയിലെ ആദ്യത്തെ ലിഫ്റ്റാണ് . ഇതുമാറ്റാന്‍ കുട്ടികള്‍ പല തവണ നിര്‍ബന്ധിച്ചിരുന്നു. മാറ്റിയില്ല.കുര കുറയ്ക്കാന്‍ എല്ലാ ആഴ്ചയിലും ഗ്രീസും നല്കിപ്പോന്നു. ലിഫ്റ്റിന്നടുത്ത് നാരായണന്‍ കുന്പിട്ടുനില്ക്കയാണ്. എന്തോ തകരാറ്.അടിയന്‍ നോക്കിയിട്ട് ശരിയായില്ല. ഞാന്‍ ചിരിച്ചു. നാരായണന്‍ ക്ഷേത്രം ഭരിച്ചിരുന്ന വാര്യക്കാരനായ നെയ്തശേരിയുടെ പാരന്പര്യമാണ്.
ഉമയമ്മ റാണിയുടെ കാലം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ വിളക്കും ധൂപക്കുറ്റിയും കളവ് പോയി.കളവ് പോയവയുടെ മഹസ്സര്‍ തയ്യാറാക്കിയേ പൂജാദികള്‍ തുടങ്ങാവൂവെന്ന് ശഠിച്ചത് നെയ്തശേരിയാണ്.ഉമയമ്മറാണി ക്ഷേത്രഭരണം ഏറ്റെടുത്തു. പുതിയ അധികാരികളെ നിയമിച്ചു. തടവറയില്‍ കിടന്ന് നെയ്തശേരി പ്രാര്‍ത്ഥിക്കയായിരുന്നത്രെ!! . റാണിയുടെ ചെയ്തികള്‍ ശ്രീപദ്മനാഭന് ഹിതമല്ലായിരുന്നു.മകരവിളക്ക് ദിവസം ക്ഷേത്രം തീ പിടിച്ചു ചാന്പലായി.ലിഫ്റ്റിന്നടുത്ത് നാരായണന്‍ ഭവ്യതയോടെ അപ്പോഴും കുനിഞ്ഞു നിന്നു.
ഇന്ന് അഞ്ച് മണി്ക്ക് തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കും. യു വില്‍ ബി നൊ മോര്‍ എ കിംഗ്.!പിന്നെ !? കണ്ണടച്ചു. കൊടുംകൈ കുത്തികിടക്കുന്ന പദ്മനാഭവിഗ്രഹം മനസ്സില്‍ തെളിഞ്ഞു.ചോദ്യങ്ങള്‍ തെളിഞ്ഞുവന്നു.
നിങ്ങള്‍ രാജാവാണ് . രാജ്യം ശ്രീപദ്മനാന്‍റെ മാത്രമാണ്. നിങ്ങള്‍ ശ്രീപദ്മനാഭദാസന്‍. ഒരു ഏജന്‍റിന് സ്വത്ത് കൈമാറാന്‍ അവകാശം ഉണ്ടോ ? സംശയം ഒരു കരടായി ഉത്ഭവിച്ച് വളര്‍ന്നുകൊണ്ടിരുന്നു. പ്രഭു താമസിയാതെ ഇന്ത്യയെ സ്വതന്ത്രയാ്ക്കും അപ്പോള്‍ നമ്മുടെ നിലപാട് എന്താകണം. ? ചരിത്രം ഒാര്‍മ്മയിലുണ്ട്. വേണാടിനെ തിരുവിതാംകൂറാക്കി മാറ്റിയ മാര്‍ത്താണ്ഡവര്‍മ്മ മരണകിടക്കയില്‍ വെച്ച് ഉപദേശിച്ചിരുന്നു. തൃപ്പടിദാനത്തില് നിന്നുംവ്യതിചലിക്കരുത്. ഈസ്റ്റ് ഇന്ത്യ കന്പനിയുമായുള്ള സൗഹൃദം തുടര്‍ന്നുപോകണം. ഇപ്പോള്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുകയാണ്. സി പി രാമസ്വാമി പറഞ്ഞു. വേണാട് ചരിത്രത്തില്‍ ഒറ്റ ദിവസം പോലും ഉത്തരേന്ത്യന്‍ ഭരണകൂടത്തിന്‍റെ കീഴിലായിരുന്നിട്ടില്ല. ചന്ദ്രഗുപ്ത മൗര്യന്‍റെ കാലത്തുപോലും!. സ്വതന്ത്രതിരുവിതാംകൂര്‍ ഇരുപതാം നൂറ്റാണ്ടില്‍ പ്രായോഗികമല്ലെന്ന് അറിയാം. കടിഞ്ഞാണിന്റെ വരുതിയില്‍ നില്‍ക്കാത്ത കാലത്തിന്‍റെ പ്രയാണത്തില്‍ സി പി വീണു.
താഴത്തെ നിലയിലെ വിശാലമായ പ്രൈവറ്റ് വിസിറ്റേഴ്സ് ഹാളിലായിരുന്നു വി പി യുമായുള്ള കൂടികാഴ്ച. കവനന്റിലെ ഒാരോ ഖണ്ഡികയും ആരൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു. ഒന്നും കേട്ടില്ല. അവര്‍ യാത്ര പറഞ്ഞിറങ്ങി. വൈകീട്ട് അഞ്ചുമണിയാവാന്‍ ഇനി രണ്ടു മണിക്കൂര്‍ .
"അനാസക്തി യോഗം".ഗാന്ധിജി ഭഗവത്ഗീതയ്ക്ക് നല്‍കിയ വ്യാഖ്യാനം .
അത് ഇവിടെയുണ്ടായിരുന്നു.അദ്ദേഹം പുസ്തകങ്ങള്‍ക്കിയില്‍ പരതി. അനിയത്തിയുടെ രണ്ടു കുട്ടികളും കൂടി എത്തി നോക്കുകയാണ്. ഈ കുഞ്ഞുങ്ങളായിരുന്നു ദൗര്‍ബല്ല്യം; സന്തോഷവും. അമ്മാവനെന്താ ഉറങ്ങാത്തേ ? ഉറക്കം വരുന്നില്ല. അവര്‍ ഇരുവശത്തും ഇരുന്നു. എന്നാല്‍ ഒരു കഥ പറയൂ.. എന്തു കഥയാ?ഭിത്തിയില്‍ മുകളിലായി പെയിന്‍റിംഗുകള്‍ തൂക്കിയിട്ടുണ്ട് . ദൃഷ്ടികള്‍ പഞ്ചവടിയില്‍ പാദുകങ്ങള്‍ ശിരസ്സില്‍ വഹിച്ചുനില്‍ക്കുന്ന ഭരതന്‍റെ രൂപത്തില്‍ എത്തിനിന്നു. ഞാന്‍ ഭരതന്‍റെ കഥ പറയാം.
രാമനെ കാട്ടിലയക്കേണ്ടി വന്നതിലുള്ള വ്യസനം സഹിക്കാനാവാതെ ദശരഥചക്രവര്‍ത്തി ഹൃദയം പൊട്ടിമരിച്ചു. ഭരത ശത്രുഘ്നന്മാര്‍ അയോദ്ധ്യയിലെത്തിയപ്പോഴാണ് അച്ഛന്‍റെ മരണവൃത്താന്തവും ജേഷ്ഠ്യന്‍റെ വനവാസവും അറിയുന്നത്. ഭരതന്‍ ഒരു നിമിഷം പോലും ശങ്കിച്ചില്ല. കാഷായ വസ്ത്രം ധരിച്ച് വനത്തിലേക്ക് പുറപ്പെട്ടു. ഭരതനും കൂട്ടരും മാത്രം രാമന്‍റെയടുത്തേക്ക് പോയി. അച്ഛന്‍റെ മരണവാര്‍ത്ത അപ്പോഴാണ് ജേഷ്ഠ്യന്‍ അറിയുന്നത്. "വനവാസം ഉപേക്ഷിച്ച് അങ്ങ് നാട്ടിലേക്ക് വരണം.” ഭരതന്‍ അപേക്ഷിച്ചു. അച്ഛന്റ ആജ്ഞ. ഞാനത് ശിരസ്സാ വഹിക്കും. ഭരതന്‍ സമ്മതിച്ചില്ല. "അങ്ങേയ്ക്ക് രാജസ്ഥാനം ദൈവം കല്‍പ്പിച്ച് തന്നതാണ് .മൂത്ത സഹോദരനാണ് രാജാവാകാന്‍ അധികാരം.”
"ആരാണ് ദൈവം നിശ്ചയിച്ച ആള്‍ ? നാമെല്ലാം വെറും നിമിത്തങ്ങളാണ് .ഒാരോ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ദൗത്യവുമായി നാമും രാജാവായി കര്‍മ്മങ്ങള്‍ ചെയ്യുന്നുവെന്നേയുള്ളൂ. പ്രജകളും നമ്മെപ്പോലെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരാണ് . അത് മനസ്സില്‍ ഗ്രഹസ്ഥമാക്കുക”. പെട്ടെന്ന് രാജാവിന്‍റെ വാക്കുകള്‍ പിടിച്ചുനിര്‍ത്തിയപോലെ നിന്നുപോയി.
"തൃപ്പടിദാനം" !!
ചരിത്രം ഒാര്‍മ്മയിലുണ്ട്. മാര്‍ത്താണ്ഢവര്‍മ്മയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അന്ന് എന്ത് ചെയ്തേനെ ? ശക്തരായ മാടന്പിമാരേയും പിള്ളമാരേയും തുടച്ചുനീക്കി. ചെറിയ സാമന്തരാജാക്കന്മാരെ തോല്‍പ്പിച്ച് അവരുടെ രാജ്യം സ്വന്തമാക്കി.പക്ഷേ ജനങ്ങള്‍ക്ക് പുറമേ നിന്ന് വന്ന
ഒരു ഭരണാധികാരിയുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. തന്ത്രജ്ഞര്‍ ഉപദേശിച്ചു. നാട്ടില്‍ ലഹളകളും അസ്വസ്ഥതകളും വര്‍ധിക്കും. ജനങ്ങളുടെ പ്രതികരണം നേരിടാന്‍ വെടികോപ്പുകള്‍ക്കും സാമദാനങ്ങള്‍ക്കും അസാധ്യമാണ്. ഒടുവില്‍ മാര്‍ത്താണ്ഡവര്‍മ്മ മന്ത്രിച്ചു.
"തൃപ്പടിദാനം”!!
രാജാവിന്‍റെ ഏത് പ്രവൃത്തിയുടേയും അന്ത്യലക്ഷ്യം ഒന്നാണ്.ജനനന്മ. അതാണ് ദൈവഹിതം, അദ്ദേഹം കണ്ണുതുറന്നു. ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു. "ആരാണ് ദൈവം നിശ്ചയിച്ച ആള്‍ ? പ്രജകളും നമ്മെപ്പോലെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരാണ്”. ശ്രീരാമവചനങ്ങള്‍ അശരീരീയായി മുഴങ്ങി.
"തൃപ്പടിദാനം" ! !
അന്നു വൈകീട്ട് അഞ്ചുമണി കഴിഞ്ഞ് അഞ്ച് മിനിറ്റിന് പദ്മനാഭദാസവഞ്ചിപാല ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ മഹാരാജാവ് സാധാരണ ഇന്ത്യന്‍ പൗരനായി.തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ